
കേരളത്തിന്റെ വികസനത്തിനായി ലോകമെമ്പാടുമുള്ള മലയാളികളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന അഞ്ചാമത് ലോക കേരള സഭ ജനുവരി 29 മുതൽ 31 വരെ തിരുവനന്തപുരത്ത് നടക്കും. ജനുവരി 29-ന് വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് 30, 31 തീയതികളിൽ നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ പ്രതിനിധി സമ്മേളനങ്ങൾ നടക്കും. ഇത്തവണ 125 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്നു എന്നതാണ് ഈ സമ്മേളനത്തിന്റെ പ്രധാന സവിശേഷത. പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും അവരുടെ വൈദഗ്ധ്യം നാടിന്റെ വളർച്ചയ്ക്കായി പ്രയോജനപ്പെടുത്താനും ലക്ഷ്യമിടുന്ന ഈ പരിപാടിക്ക് ഏകദേശം 10 കോടി രൂപയാണ് സർക്കാർ ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ കാലാവധിയിലെ അവസാന ലോക കേരള സഭയാണിത് എന്ന പ്രത്യേകതയുമുണ്ട്.